2010, ജൂലൈ 29, വ്യാഴാഴ്‌ച

ഖത്തറിലെ ഈന്തപ്പന മരങ്ങള്‍..


കഷ്ടപ്പാടുകളുടെ മുള്‍ക്കിരീടം ചൂടിയ പ്രവാസിയുടെ മേല്‍ ദുബായിയുടെ ശക്തമായ പിടി അയയുമ്പോളൊക്കെയും അത്താണിയാകാന്‍ തൊട്ടടുത്ത രാജ്യമായ ഖത്തറുണ്ടായിരുന്നു..ചെറുതെങ്കിലും സമ്പന്നമീരാജ്യം..എത്ര ആളുകളാ ഖത്തറില്‍ പോയി നന്നായത് എന്നിട്ടവര്‍ അടക്കം പറയും       "നല്ല ബാര്‍ക്കത്തുള്ള പൈസയാ ഖത്തറിലെന്നു"...     ഖത്തറിനും ഇവിടുത്തെ റിയാലിനും അത്തറിന്റെ പരിമളമുന്ടെന്നു ഈയിടെ ആരോ പറഞ്ഞത് പോലെ...

അക്ഷയ പാത്രംപോലെ എന്നും നിറഞ്ഞിരിക്കുന്ന പ്രകൃതി വാതകത്തിന്റെയും പെട്രോളിയത്തിന്റെയും നിറസ്രോതസ്സുകള്‍ വിദ്യാഭ്യാസവും ഒപ്പം കായികവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്ന ഈ രാജ്യം തൊട്ടടുത്ത രാജ്യമായ സൗദിയുടെ മക്ക പുണ്യ ഭൂമിയില്‍ നിന്ന് തഴുകിയെത്തുന്ന കുളിര്‍കാറ്റേറ്റ് പ്രഭയാര്‍ന്നു നില്‍ക്കുന്നു.

ഖത്തറിന്റെ ദഫ്നയും ഇന്നാകെ മാറിയിരിക്കുന്നു എവിടെ പോയി ആ നരച്ച കെട്ടിടങ്ങള്‍ ജവുപടകള്‍ ..  എങ്ങും അംബര ചുംബികളായ കെട്ടിടങ്ങള്‍  പുത്തന്‍ ട്രാഫിക്ക് സംവിധാനങ്ങളോടെയുള്ള റോഡുകള്‍    വിശാലമായ ഷോപ്പിംഗ്‌ സമുച്ചയങ്ങള്‍.. തിലകക്കുറിയായി പൂര്‍ത്തിയായി വരുന്ന പേള്‍ഖത്തറും.  പിന്നെ അന്താരാഷ്ട്രാ നിലവാരമുള്ള  എയര്‍ പോര്‍ട്ടും ഇന്‍ഡോര്‍  ഔട്ട്‌ ഡോര്‍ സ്റ്റേഡിയങ്ങളും.. ദഫ്നയുടെ കോര്‍ണിഷ് എന്നും അശാന്തമായ ഒരു പ്രവാസിയുടെ മനസ്സ് തണുപ്പിക്കുന്നു..  ഈ കടല്‍ തീരത്തെ ചുവന്ന സായംസന്ധ്യകള്‍ നെഞ്ചിലേറ്റിയ മനുഷ്യര്‍ ഇവിടെ മരബെഞ്ചില്‍ കടലില്‍ ഇരുട്ട് പരക്കുവോളം ചക്രവാളസീമയിലേക്ക്  കണ്ണ് നട്ടിരിക്കുന്നു..
ചെറുതെങ്കിലും ഖത്തര്‍ നീ എത്ര ധന്യ .. ഇവിടെ എത്തിപ്പെട്ടതില്‍ ഞങ്ങളും... എല്ലാം സ്മൃതികളിലുണ്ട്  ഇന്നലെയെന്നപോലെ.. ദുബായിലെ ദീര്ഘകാലത്തെ പരിചയ സമ്പന്നതയില്‍ ഒരു വിസിറ്റ് വിസയില്‍ തനിച്ചു ഖത്തറില്‍ കുറെ ബയോഡാറ്റകളുമായി വന്നിറങ്ങിയതും  പരസഹായമില്ലാതെ ഈ തെരുവുകളില്‍ സി.വി യുമായി അലഞ്ഞതും  കുറെ ഏറെ ദിവസങ്ങള്‍ ഖത്തര്‍ ഗവണ്‍മെന്റ് സബ്സിഡി കൊടുക്കുന്ന മരുഭൂമിയുടെ നിറവും  കാരുണ്യവുമാര്‍ന്ന കുബ്ബൂസപ്പവും ഈന്തപ്പഴവുമായി കഴിഞ്ഞതും..  ചെല്ലുന്നിടത്ത് നിന്നെല്ലാം  "എന്താ മോനെ ഇത്രേം വൈകിയേ ഖത്തറിലെത്താന്‍".. എന്ന് ഞാന്‍ കേട്ട  ആരുടെയൊക്കെയോ ആ നേര്‍ത്ത മര്‍മ്മരവും... ഒരുള്‍വിളി പോലെ പിന്നെയും നല്ലത് തിരഞ്ഞു നടന്നതും..  ഒടുവില്‍ ശാപമോക്ഷം കിട്ടിയ അഹല്യയായ് ഒരു നല്ല കമ്പനിയില്‍ എത്തിപ്പെട്ടതും ..
  
ദോഹയിലെ മാര്‍ക്കറ്റുകള്‍ എപ്പോഴും തിരക്കേറിയതാണ്. ഊദിന്റെ മണംവമിക്കുന്ന ദോഹ ട്രഡീഷ്ണല്‍ സൂഖില്‍കൂടി ഒരു ഒറ്റ നടത്തം കൊണ്ട് കൊതിതീരാത്ത മനോഹര കാഴ്ചകള്‍ ചെറുതെങ്കിലും എല്ലാ അര്‍ത്ഥത്തിലും സമ്പന്നമാണല്ലോ ഈ രാജ്യം.. ദുബായിയുടെ ദേരയെ ഓര്‍മ്മിപ്പിക്കുന്ന ഇവിടുത്തെ ദോഹയില്‍ തദ്ദേശിയരായ അറബികളുടെ നിറ സാന്നിദ്ധ്യമുണ്ട് .. തലയില്‍ രണ്ടറ്റവും ഞാന്നു കിടക്കുന്ന കറുത്ത അകാലും തൂവെള്ള ശിരോവസ്ത്രവും അണിഞ്ഞ് അവര്‍ വിലയേറിയ വണ്ടിയില്‍ സിഗ്നല്‍ കാത്തു കിടക്കുന്നത് കാണാം..
നമ്മുടെ നാടന്‍ ഗ്രാമ വിശുദ്ധിയുള്ള സ്ഥലങ്ങളുമുണ്ട് ഖത്തറില്‍..ഒരു പക്ഷെ അതാണ്‌ കൂടുതലും എന്ന് പറയുന്നതാണ് ശരി.. .സഅലിയ, ശഹാനിയ, അല്‍ഖോര്‍, മിസായിദ് , സനാഇഅ...  നാട്ടുകാരുടെ സൂപര്‍ മാര്‍ക്കെറ്റും മറ്റു ചില ചില്ലറക്കടകളമുള്ള 
സഅലിയ ഗ്രാമത്തിന്റെ ഭാഗമായിരുന്നല്ലോ ഞങ്ങള്‍ കുറച്ചാളുകള്‍.

നാടിന്റെ ഓര്‍മ്മകള്‍ കൊണ്ട് തന്നു തരുന്ന ട്രാന്‍സ്ഫോര്‍മറുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ വൈദ്യുത കമ്പിയില്‍ വന്നിരിക്കുന്ന പക്ഷികളും.. ചന്ദ്രനുദിക്കുന്ന  രാത്രികളില്‍ അകലെ മണലാരണ്യത്തില്‍ കാഴ്ച്ചകള്‍ക്കുമപ്പുറം നോക്കി നിലാവത്ത് വെറുതെ ഇരിക്കുന്നതും ഒരൊഴിയാബാധപോലെ ഈ അറബ്ഗ്രാമത്തെ ഇഷ്ടപ്പെടാന്‍ കാരണം ഏറെ ഉണ്ടല്ലോ....

ഞങ്ങളുടെ വില്ലയുടെ കോമ്പൌണ്ടില്‍ എവിടെനിന്നോ വന്നെത്തിയ ഒരു നായയും കുറെ പൂച്ചകളും പിന്നെ കാലപ്രയാണത്തില്‍ അറബി ഉടമ ഇല്ലാതെ ഞങ്ങളുടെ  സ്വന്തമായി മാറിയ ഒരീന്തപ്പനമരവുമുണ്ട്  ഇപ്പോഴാ മരത്തില്‍ മഞ്ഞയും ചുവപ്പും കലര്‍ന്ന നിറത്തില്‍ ഈന്തപ്പഴക്കുലകള്‍ വിളഞ്ഞു നില്‍ക്കുന്നത് കാണുമ്പോള്‍ സ്വന്തമായി  ഒരീന്തപ്പനയുള്ള ഒരറബിമാലയാളിയായി ഞങ്ങള്‍ മാറുകയും കുലയില്‍ നിന്നൊരീന്തപ്പഴം അടര്‍ത്തിതിന്ന് ശരിക്കും പാകമായില്ല അല്ലെ എന്ന് അധികാരത്തോടെ ഒരു കമന്റും...

സഅലിയഗ്രാമത്തില്‍ ഈന്തപ്പനതോട്ടങ്ങള്‍ തന്നെയുണ്ട്.. മരുഭൂമിയിലെ തീക്കാറ്റിന്റെ ആശ്ലേഷവും കാത്തു കിടക്കുന്ന പനമരങ്ങള്‍.. അവയുടെ മറപറ്റി മിലിട്ടറി കേമ്പുകള്‍... അറബികളുടെ അസംഖ്യം വീടുകള്‍.. അവിടെയെല്ലാം ഡ്രൈവര്‍ ജോലി ചെയ്യുന്ന മലയാളികള്‍.. വെറും അഞ്ഞൂറും അറുനൂറും റിയാല്‍ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന അകുലതകള്‍ അവരുടെ മുഖങ്ങളിലുണ്ട് നല്ല ഒരു വിസകിട്ടണമെങ്കില്‍ നാട്ടിലെ ലക്ഷം കൊടുക്കേണ്ടിവരും അവരെ കാണുമ്പോഴെല്ലാം സ്വാന്തനമായി ഈ വാക്കുകള്‍ ഞാനുരുവിടും...

"എന്താ ഒരു പത്രാസ്‌  വിലയേറിയ ഹമ്മര്‍, ലാന്റുക്രൂസര്‍, ജിഎംസി വണ്ടികളുടെ അമരക്കാരന്‍".
ഞങ്ങളിലേറയും കമ്പനിയിലും മറ്റും ജോലി ചെയ്യുന്നവരാണ്..ചൊവ്വയും ബുധനും വ്യാഴവുമെല്ലാം ജോലി ഭാരങ്ങളുടെ ചുഴലിയില്‍ പെട്ടുഴലുമ്പോള്‍ വെള്ളിയാഴ്‌ചകള്‍ മരുഭൂമിയിലെ മഴ കണക്കെ പെയ്തിറങ്ങുന്നു...ആ മഴ നനഞ്ഞു ആളുകള്‍ ദോഹയിലെക്കും മറ്റു സൗഹൃദങ്ങളിലേക്കും പ്രയാണമാരംഭിക്കുന്നു...

മരുഭൂമിയിലെ വെള്ളിയാഴ്‌ചകളില്‍ ഞങ്ങള്‍ക്ക് പ്രത്യേക ആത്മീയ പരിവേഷമുണ്ടാകാറുണ്ട്. ഒരു പക്ഷെ ഒരറബി ഗ്രാമത്തിന്റെ സ്വാധീനവും പരിമളവുമുണ്ടതിന്. ഊദിന്റെയും മുന്തിയ ഇനം അത്തറിന്റെയും  സുഗന്ധവുമായി സഅലിയാപ്പള്ളികള്‍ അറബികളെകൊണ്ട് നിറയുന്നു.. മസ്ജിദിനു ചുറ്റും അവരുടെ വണ്ടികള്‍ നേരെത്തെ വന്ന് പാര്‍ക്ക് ചെയ്യുന്നത് കാണാം കൂട്ടത്തില്‍ പഴയ തലമുറയുടെ കാരുണ്യമാര്‍ന്ന മുഖവുമായി അറബി ഉപ്പാപ്പമാരുമുണ്ടാകും കണ്ണ് ശരിക്കും കാണാത്ത അവരെയും താങ്ങിപ്പിടിച്ചു പേരമക്കള്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നത് കാണാം..

സുകൃതം ചെയ്ത ജന്മങ്ങള്‍..ഒരു തലമുറ മുഴുവനും സ്നിഗ്ദ്ധമായ തലോടലേറ്റ്‌..ജീവിത സായന്തനത്തില്‍ മക്കളോടും പേരമക്കളോടുമോന്നിച്ച്...ഒരേ വീട്ടില്‍..!   ഇവിടെ ശിഥിലമായ കൂട്ടുകുടുംബങ്ങളെവിടെ ?    ഇവിടെ സങ്കുചിതത്വത്തിന്റെ വൃദ്ധ സദനങ്ങളെവിടെ..?

മറ്റേത് ഗള്‍ഫ്‌ നാടും പോലെ തന്നെ ഖത്തറിലെ വെള്ളിയാഴ്ച വിശേഷങ്ങളും പറഞ്ഞാല്‍ തീരില്ലല്ലോ..  ഈ ദിവസത്തിന്റെ കച്ചവടതോതും വ്യാപ്തിയും അളന്ന് ലാഭ നഷ്ടങ്ങളുടെ കണക്കുകള്‍ തയ്യാറാക്കുന്ന വലിയ വ്യാപാരികള്‍ മുതല്‍ സനായിഅയിലെ തട്ട് കടക്കാര്‍വരെ വെള്ളിയാഴ്ചകളുടെ ചാക്രിക ചലനങ്ങള്‍ക്ക് വേണ്ടി കാതോര്‍ക്കുന്നു..  ഇന്റസ്ട്രിയല്‍ ഗ്രാമമായ ഇവിടെയാണ്‌  കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഏറെ ഉള്ളത്  അടുത്തടുത്തായി നമ്മുടെ നാട്ടുകാരുടെ ചെറുകടകളും സൂപര്‍, ഹൈപര്‍ മാര്‍ക്കറ്റുളുമുണ്ട്..

ദോഹയിലും സനാഇഅയിലെ അല്‍അത്തിയ മാര്‍ക്കറ്റിലുമാണ് പ്രധാനമായും തൊഴിലാളികളുടെ വെള്ളിയാഴ്ച സമ്മേളനങ്ങള്‍ നടക്കുന്നത്.  ശുഷ്കവും പരുഷവുമായ മരുഭൂമിയുടെ ജീവിത ചുറ്റുപാടുകളില്‍ നിന്നാണവര്‍ വെള്ളിയാഴ്ചയുടെ മരീചിക തേടി എത്തുന്നത്..... ഗവണ്‍മെന്റ്‌ ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസായ കര്‍വ്വ ബസ്സും ടാക്സികളും ഈ അവസരം മുതലെടുത്ത്‌ തിക്കിത്തിരക്കി റോഡുകളില്‍ മുരണ്ടു പായുന്നത് കാണാം
അപ്പോഴും വ്യക്തമായ അജണ്ടകളില്ലാതെ സമ്മേളനത്തിനെത്തിയവര്‍ ചിന്നം പിന്നം നടക്കുന്നതും ഓരോ സമൂസയും ചായയുമായി കൂട്ടംകൂടി ഇരുന്ന് സൊറ പറയുന്നതും കാണാം ഏറി വരുന്ന ജീവിതച്ചിലവും അപര്യാപ്തമായ വേതനവും അവരുടെ ചൂടുള്ള ചര്‍ച്ചകളിലുണ്ട്. .മറ്റുചിലര്‍ മൊബൈല്‍ഫോണില്‍ ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ട് നടന്നു പോകുന്നു.. ...തട്ടുകടക്കാരാവട്ടെ ചൂട്ചായയും പലഹാരങ്ങളുമായി സമ്മേളനങ്ങള്‍ കൊഴുപ്പിക്കുന്നു...
     
ഖത്തറിലും തട്ട് കടകളോ..?  അതെ സനാഇഅയിലെ തട്ട് കടകളില്‍ മലയാളികളുണ്ട് .. ഈ കടകള്‍ക്ക് ബോര്‍ഡോ പരസ്യമോ ഇല്ല മുഖ്യവീഥികളില്‍ നിന്നൊഴിഞ്ഞു ഗലികളില്‍ ഇവരുടെ സജീവസാന്നിധ്യമുണ്ട് മെയിന്‍ റോഡിനു വലത്തു പതിനാറില്‍ ഇസ്മായില്‍ .. ഇടത്ത് മുപ്പത്താറില്‍ മേട്രോകമ്പനിക്കടുത്ത് അസീസ് ... അവരിങ്ങിനെ അറിയപ്പെടുന്നു..  നാട്ടില്‍ നിന്ന് പള്ളിപ്പിരിവിനും മറ്റുമെത്തുന്നവര്‍ക്ക് ഇവിടം ഒരു 'ചാകര'യാണെന്നാണ് പുറംലോകമറിയുന്നത്! ....

നമ്മുടെ ഒരുള്‍നാടന്‍ ഗ്രാമത്തെ ഓര്‍മ്മിപ്പിക്കുന്നു സനാഇഅ.. തുറസ്സായ സ്ഥലമായതിനാല്‍ വേനലില്‍ തീ തുപ്പുന്ന ചൂടും ശൈത്യകാലത്ത് കീറി മുറിക്കുന്ന തണുപ്പുമുള്ള സനാഇഅ... കാലാവസ്ഥാവ്യതിയാനങ്ങളില്‍ മിസായിദിലെ മണല്‍മലകളില്‍ നിന്ന് വീശിയെത്തുന്ന ശക്തമായ പൊടിക്കാറ്റും ഇവിടെ മനുഷ്യജീവിതം ദുസ്സഹമാക്കുന്നു..  തികച്ചും വെത്യസ്ഥമായ ഈ ചുറ്റുപാട് തരുണ ഹൃദയങ്ങളെ വല്ലാതെ മെതിച്ചുകളയുന്നു... ഇവിടെ  മലയാളികള്‍ തരം കിട്ടുമ്പോഴോക്കെയും കൈലിയുടുത്ത് മടക്കിക്കുത്തി നടക്കുന്നു..
ഒരിക്കലിവര്‍ ഗള്‍ഫില്‍ നിന്നെത്തിയ പണത്തില്‍ നാട്ടില്‍  സുഭിക്ഷമായി കഴിഞ്ഞവരായിരുന്നു..  സ്വപ്നങ്ങളുടെ ഭാണ്ഡങ്ങളുമായി ഇന്‍ ചെയ്ത ഷര്‍ട്ടും പെന്റുമിട്ട് ഇവിടെ എത്തിപ്പെട്ടവരാണ്...  കാലാന്തരത്തില്‍ ഒന്നും മറ്റോന്നിനധീതമല്ലെന്ന് തിരിച്ചറിയുമ്പോള്‍ ഭൂതകാലത്തിന്റെ മുദ്രകള്‍ പതിഞ്ഞ ലുങ്കിയിലേക്ക് തന്നെ അവര്‍ പതിയെ ഉള്‍വലിയുന്നു...

സനാഇഅക്കുമപ്പുറം മിസായിദിലെ  വിജനമായ മരുഭൂമിയില്‍ മണല്‍മലകളുണ്ട്  ഉയരത്തിലും പരപ്പിലും നിറഞ്ഞു കിടക്കുന്ന മലകള്‍.. രാത്രികളില്‍ എണ്ണ ശുദ്ധീകരണശാലയുടെ   ബേണിംഗ്പിറ്റില്‍ നിന്നുള്ള വെളിച്ചമേറ്റ് ഈ മണല്ക്കാടുകള്‍ ചുവന്ന് തുടുക്കുന്നു...ഊഷ്മാവിന്റെ കയറ്റിറക്കങ്ങളില്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന കാറ്റിന്റെ ഇരമ്പം ... മരം കോച്ചുന്ന തണുപ്പും തിളച്ചുമറിയുന്ന ചൂടും...  ഒരു നിയോഗംപോലെ ഇവിടെയും പ്രവാസികളാക്കപ്പെട്ടവര്‍ ജോലി ചെയ്യുന്നു.. 

സമയം ഏറെ വൈകിയിരിക്കുന്നു  ദോഹയിലെക്കും അല്‍അത്തിയ മാര്‍ക്കെറ്റിലേക്കും പുറപ്പെട്ട തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങിയിരിക്കുന്നു... നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ അവര്‍ വാങ്ങിക്കൂട്ടിയ കെട്ടുകള്‍ ടാക്സിയില്‍ നിന്നും ബസ്സില്‍ നിന്നുമായി ഇറക്കുന്നത് കാണാം

ഒരു വെള്ളിയാഴ്‌ചകൂടി ഇവിടെ എരിഞ്ഞടങ്ങുമ്പോള്‍ വീണ്ടുമൊരു വെള്ളിയാഴ്ച മരുഭൂമിയിലെ മരീചികയായി അകലെ...

6 അഭിപ്രായങ്ങൾ:

  1. അതെ എയ്ഞ്ചല്‍ നീണ്ട കാലത്തെ ഈ പ്രവാസം ...പ്രവാസികളാക്കപ്പെട്ടവര്‍ പുറത്താക്കപ്പെട്ടവര്‍..അവരുടെ പീഡനകഥകള്‍ക്ക് കണ്ണുനീരിന്റെ ഉപ്പ്‌ രസമുണ്ട് ...




    നിജേഷ്.. വായനയ്ക്ക് നന്ദി...

    മറുപടിഇല്ലാതാക്കൂ
  2. ഷഫീഖ്‌ ...ഒരു വിസ അയച്ചുതരാം ഖത്തര്‍ ഇഷ്ടമാണോ ...?

    മറുപടിഇല്ലാതാക്കൂ